മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ അധികാരത്തിന്റെ മറവിൽ യുഡിഎഫ് കുടുംബശ്രീയുടെ പ്രവർത്തനം അട്ടിമറിക്കുകയാണെന്നു കാഞ്ഞിരപ്പുഴ എൽഡിഎഫ് കമ്മിറ്റി. കുടുംബശ്രീ മിനിറ്റ്സ് വ്യവസ്ഥാപിതമായ രീതിയിൽ ലഭിക്കുമെന്നിരിക്കേ ഗുണ്ടായിസത്തിലൂടെയാണു കൈക്കലാക്കിയത്.
യുഡിഎഫ് ഭരണസമിതിയുടെ ധിക്കാരപരമായ നടപടിക്കെതിരേ നാളെ പഞ്ചായത്തിലേക്കു എൽഡിഎഫ് മാർച്ച് നടത്തും. സമാധാനപരമായി നടന്ന സമരത്തിനിടെ പ്രകോപനമുണ്ടാക്കിയതു വൈസ് പ്രസിഡന്റാണ്.
വോട്ടുചെയ്യാനുള്ള അധികാരം പോലുമില്ലാത്ത എക്സ് ഒഫിഷ്യോ അംഗങ്ങളായ ജനപ്രതിനിധികൾ ഓരോ അജൻഡയിലും ബഹളം വയ്ക്കുകയാണ്. കുടും ബശ്രീയുടെ ബൈലോ പോലും പരിഗണിക്കാതെ ഈ ജനപ്രതിനിധികൾ പറയുന്നവർക്കു വായ്പയും മറ്റും നൽകണമെന്നു നിർബന്ധിക്കുന്ന സ്ഥിതിയാണ്.
മിനിറ്റ്സ് കാണാതായതിനെതിരേ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ എൽഡിഎഫ് അംഗങ്ങൾ ആശ്രയകിറ്റ് കൊണ്ടുപോയെന്നാണു യുഡിഎഫിന്റെ പ്രധാന ആരോപണം. ആശ്രയകിറ്റ് എൽഡിഎഫ് അംഗങ്ങൾ മാത്രമല്ല യുഡിഎഫ് അംഗങ്ങളും കൊണ്ടുപോയിട്ടുണ്ട്.
എന്നാൽ, ഇതു സംബന്ധിച്ച് ഒരുപരാതിപോലും ലഭിച്ചിട്ടില്ല. സിപിഎം ലോക്കൽ സെക്രട്ടറി തൊഴിലുറപ്പു പദ്ധതിയുടെ മെറ്റീരിയൽ വർക്ക് എടുത്തുവെന്നാണ് മറ്റൊരു ആരോപണം. അദ്ദേഹം കരാറുകാരനായതു കൊണ്ടാണു കരാർ എടുത്തത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബശ്രീ അനുവദിച്ച വർക് ഷെഡുകൾ മുൻ പഞ്ചായത്തംഗങ്ങളുടെ ബന്ധുക്കളുടെ പേരിലാണെന്ന യുഡിഎഫ് ആരോപണത്തിന് പരിശോധിച്ചു നടപടിയെടുക്കട്ടെയെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് അഴിമിതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ യുഡിഎഫിനെ സ്വാഗതം ചെയ്യുന്നു. എൽഡിഎഫ് ഭരിച്ച 10 വർഷം ഭരണസമിതിക്കെതിരേ യുഡിഎഫ് ഒരു പ്രസ്താവനപോലും ഇറക്കിയിട്ടില്ല.
പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഇന്നുരാവിലെ പത്തിന് പഞ്ചായത്തിലേക്ക് എൽഡിഎഫ് നടത്തുന്ന മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുമെന്നും സിപിഎം ലോക്കൽസെക്രട്ടറി നിസാർ മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി പി. ചിന്നക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ കെ. ഫാറൂഖ്, കെ. റഫീഖ്, ജിപ്സി മാത്യു, വി.കെ. റഷീന, കെ. സ്മിത, എം.സി. സാലിഹ്, നേതാക്കളായ പി.ദാസൻ, വി.കെ. ഷംസുദ്ദീൻ എന്നിവർ പറഞ്ഞു.